2016, നവംബർ 19, ശനിയാഴ്‌ച

ഫൈസലെ...


  ഫൈസലെ...
~~~~~~~~~~~
ഫൈസലെ
നീ ഭാഗ്യവാന്‍,
നിന്റെ രാജപാതയിലൂടെ
നീ സ്വർഗത്തിലെത്തി!!!

മഹാഭാഗ്യവാന്‍മാരെ
സ്വർഗം പ്രണയമയത്തോടെ
മാടി വിളിക്കുന്ന കാഴ്‌ച
അതി സൂന്ദരമാണ്‌!

ഫൈസലെ,
നിന്നോടെനിക്ക്‌
അസൂയയാണ്‌, എനിക്കെന്നല്ല
നിനക്ക്‌ സ്വർഗയാത്ര
നേർന്നവർക്കും ഒരുനാള്‍
നിന്നോട്‌ അസൂയ തോന്നും!

സമൂഹം
ഇന്ന്‌ നോക്കുകുത്തി
മാത്രമാണ്‌!!!

ഇഷ്ടപ്പെട്ട ആദർശം തിരഞ്ഞെടുക്കുമ്പോള്‍
തുറിച്ചുനോക്കുന്ന കണ്ണുകളും വാള്‍ത്തലപ്പുകളുമാണിവിടെ
വിധിയെഴുതുന്നത്‌!!!

തണല്‍മരങ്ങള്‍
താളം തെറ്റിയാണ്‌
ഇന്നാടുന്നത്‌!

തലയെടുക്കാന്‍
അടുക്കുന്നവരോട്‌
താടി വെക്കാനുള്ള
അവകാശത്തിനാണ്‌
ചിലർ യാചിക്കുന്നത്‌!

വേറെ ചിലർ
നാട്‌ കത്തുമ്പോള്‍
നഖം മുറിക്കുന്നതെങ്ങനെ—
യെന്ന തർക്കത്തിലാണ്‌!

ജനിച്ചമണ്ണില്‍
തിരഞ്ഞെടുത്ത സ്വപ്‌നത്തില്‍
ജീവിക്കാനുള്ള അവകാശം
എനിക്കെന്നപോലെ എല്ലാവർക്കും ഉണ്ടെന്ന പാഠം
ആരാണ്‌ മറച്ചുവെക്കുന്നത്‌?

ഇത്‌ പ്രബുദ്ധ
ലോകത്തിന്റെ
കറുത്ത ഭ്രാന്താണ്‌!!!
~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

2016, നവംബർ 18, വെള്ളിയാഴ്‌ച

നമോ'വാക്യം!!!


 "നമോ'വാക്യം!!!
~~~~~~~~~~~~
അമ്പത്താറ്‌ ഇഞ്ച്‌
നെഞ്ച്‌വിരിച്ചു തന്നെ
ഞാന്‍ പറയട്ടെ—

ഞാന്‍ കേട്ട
തെറിയൊന്നും
ലോകത്തിലൊരുത്തനും
ഇന്നോളം കേട്ടിട്ടില്ല!

ഇനിയൊരുത്തനു
അത്‌ തിരുത്താനും
കഴിയില്ല!!*

ഒരേസമയം
ഒരുപാടു ഭാഷയില്‍
ഒന്നിച്ചു വിളമ്പിയ
തെറികേട്ടവന്‍ ചരിത്രത്തില്‍
ഞാന്‍ മാത്രമാണ്‌!!!

ഹൊ...
ഗിന്നസ്‌ ബുക്കെ
ഫെയ്സ് ബുക്കിൽ
ഞാൻ നിറഞ്ഞാടുകയാണ്!
ഇനി നന്റെ
നെഞ്ചിനുള്ളില്‍
എനിക്കും ഒരിടംതാാാാ...
——————————
*മലയാളികളോട്‌:
മക്കലേ നിങ്കലുടെ കൊടുങ്കല്ലൂരെ
അമ്മജെ ഞാൻ തോപ്പിച്ചതു കണ്ടോ?
~~~~~~~~~~~~~~~~~~~~
 സുലൈമാന്‍ പെരുമുക്ക്‌

രാജമൊഴി!!



രാജമൊഴി!!
~~~~~~~~~~
ലോകത്തൊരാളും
കേട്ടിട്ടില്ലാത്ത പുളിച്ചുവളിച്ച
ബഹുഭാഷാതെറികള്‍
കേട്ടത്‌ നാടിനു വേണ്ടിയാണ്‌!

കുടുംബത്തെ
കൈയ്യൊഴിഞ്ഞതും
പെറ്റമ്മയെ പൊരി വെയിലില്‍
നിറുത്തി തളർത്തിയതും
ദേശഭക്തികൊണ്ടാണ്‌.

ആരാണത്‌
തിരിച്ചറിയുക,കഷ്ടം
എന്നിട്ടും പുളിച്ച
തെറിയാണ്‌ സമ്മാനം!

സത്യത്തില്‍
ആർക്കാണ്‌
തെറ്റുപറ്റിയത്‌???

ഹൊ...
ഇത്രയും പണത്തിന്
ആർത്തിയുള്ള ജനം
ലോകത്ത്‌ വേറെയുണ്ടൊ?

ജനം മുഴുവന്‍
ചത്തൊടുങ്ങിയാലും
ഞാന്‍ ജയിച്ചു നില്‍ക്കും,
നല്ല ഭക്തനായിക്കൊണ്ട്‌.

——————————
സുലൈമാന്‍ പെരുമുക്ക്


ഒന്നുണരുക!


ഒന്നുണരുക!
.......................
നമ്മളെല്ലാം
നല്ല മതേതരക്കാരുടെയും
കരുത്തുറ്റ നേതാക്കളുടെയും
കൂടെയായിരുന്നു.

എന്നിട്ടും
നല്ലതിനു വേണ്ടിയൊന്നും
അവരിന്ന് ഉരിയാടുന്നില്ല!

ഏക സിവിൽകോഡും
സാക്കിർ നായിക്കും
മുത്തലാക്കും എല്ലാം
കോമാളിയായ ഭീകരാജാവിൻ്റെ
കളിപ്പാട്ടമായിരിക്കുന്നു!

ഏഴകൾ വിയർപ്പിൻ്റെ
വില കിട്ടാൻ വെയിൽ കൊണ്ട്
വാടുമ്പോൾ ഏ.സി റൂമിൽ കിടന്നുറങ്ങുന്നവൻ്റെ
കോടികൾ രാജാവ് എഴുതിത്തള്ളുന്നു!

ഒറ്റപ്പെട്ട ശബ്ദമല്ലാതെ
ഒന്നുമിവിടെ
കേൾക്കുന്നില്ല!

നമ്മൾ വളർത്തിയ
നല്ലവരായ മതേതരക്കാരും
രാജ്യസ്‌നേഹികളും എവിടെ?

എന്തിനാണവർ
കനത്ത മൗനത്തിലിരിക്കുമ്പോഴും
വിറക്കുന്നത്?

വഴിയിലെ
മുള്ളെടുത്തു മാറ്റുക
എന്ന അക്ഷരത്തിൽ
ഇന്നു നമ്മൾ ഒതുങ്ങിക്കൂടി!

നാട്ടിലെ
നല്ലവരോടൊത്തിരുന്ന്
നാളെക്കു വേണ്ടി
പുതിയൊരു ശബ്ദം ഉയരട്ടേ!

വഴിയിലിന്ന്
മുള്ളുകളില്ലെന്നു ചെല്ലി
അനങ്ങാതിരിക്കരുത് .

മൂർഖൻ പാമ്പുകളും
ഹിംസ്ര ജന്തുക്കളും
പരന്നു നടക്കുന്നു .

ഇടക്കിടെ
ഇടിത്തീ വീഴുന്നു
മലപോലെ ഉറച്ചു നിൽക്കുന്ന ഭൂതങ്ങളുമുണ്ട്.

സ്വാതന്ത്ര്യത്തിൻ്റെ
ചോരമണം
മാറുന്നതിനു മുമ്പ് നാട്
നരകത്തിൻ്റെ വക്കിലെത്തി!

ഇനി
മടിച്ചു നിൽക്കാതെ
ഇടിച്ചിറങ്ങണം.

അത്
ഹിന്ദുവിനും
ഇസ്ലാമിനും
ക്രൈസ്തവനും മാത്രമല്ല
ഒരു ജനതക്ക് മുഴുവൻ
വേണ്ടിയാണ്.

രാജ്യസ്നേഹത്തിൻ്റെ
പുതിയ മുഖം
തിളങ്ങട്ടെ!

ഇന്ന് നാം
ഉണർന്നില്ലെങ്കിൽ
വരുo തലമുറ നമ്മളൊക്കെ
മുള്ളായിരുന്നുവെന്ന്‌
അടിവരയിട്ട് വിധിയെഴുതും!!!

പിന്നെ പരിഹാസത്തോടെ
അവർ ചോദിക്കും,
തിന്മകളോട്‌
മനസ്സുകൊണ്ടെങ്കിലും
പ്രതികരിക്കാൻ മറന്നതെന്തേ?

................................... .:.......
സുലൈമാൻ പെരുമുക്ക്

2016, നവംബർ 16, ബുധനാഴ്‌ച

നോട്ടുവേട്ട!


   നോട്ടുവേട്ട!
<><><><><><>
കേട്ടപ്പോള്‍
എല്ലാവരും പറഞ്ഞു
കൊള്ളാം, നല്ലകാര്യം!

അനുഭവിച്ചപ്പോള്‍
പറഞ്ഞവാക്ക്‌ എല്ലാവരും
തിരിച്ചെടുത്തു!!

ഇന്ന്‌
ഉള്ളത്‌ പെറുക്കി
വെളുപ്പിക്കാന്‍ നില്‍ക്കുന്നവന്‍
ഉള്ള്‌ തുറന്ന്‌ പറയുന്നത്‌
കറുത്ത വാക്കാണ്‌.

നിയമം,
ജന ജീവിതത്തിന്റെ
സുഖസഞ്ചാരത്തിനാ
ണന്ന സത്യം ഇനി
എന്നാണ്‌ പഠിക്കുക?

അധികാരികള്‍
ആദ്യം പഠിക്കേണ്ടത്‌
അനുഭവത്തില്‍നിന്നു പോലും
പഠിക്കാന്‍ മടിക്കുന്നു!

അഹങ്കാരത്തിന്റെ
ആള്‍രൂപങ്ങളെ‌
മഷിപുരട്ടുമ്പോള്‍ തന്നെ
ജനം തിരിച്ചറിയണം!!!

വിവേകം
എവിടെയും
വിൽപനയ്ക്ക് വെച്ചിട്ടില്ല !
~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

ദുഷ്ടനായ രാജാവ്‌!!!


  ദുഷ്ടനായ രാജാവ്‌!!!
 ~~~~~~~~~~~~~~~

കുടുംബത്തിന്റെ
കണ്ണീര്‌ കടലിലൊഴുക്കിയാണ്‌
അയാള്‍ പടിയിറങ്ങിയത്‌.

രാപ്പകല്‍
കറങ്ങിനടന്നത്‌
കള്ളപ്പണം തേടിയാണ്‌്‌!

അമ്പത്താറ്‌ ഇഞ്ച്‌
നെഞ്ച്‌വിരിച്ച്‌
നടന്നത്‌ ഒറ്റക്കാണ്‌!

ഒരുത്തനേയും
വിട്ടതില്ല,എല്ലാവരേയും
കണ്ടെത്തി!!

പിന്നെ
ഒറ്റ ശ്വാസത്തിന്‌
കള്ളപ്പണം മുഴുവന്‍ എഴുതിതള്ളി!!!

അങ്ങനെയാണ്‌
ദുഷ്ടനായ രാജാവ്‌
കള്ളപ്പണക്കാർക്ക്
ശുദ്ധന്റെ ഫലം ചെയ്‌തത്‌.
——————————
 സുലൈമാന്‍ പെരുമുക്ക്‌

2016, നവംബർ 14, തിങ്കളാഴ്‌ച

നായയുടെ ബുദ്ധിപോലും...


  നായയുടെ ബുദ്ധിപോലും...
 <><><><><><><><><><><>
രാവിലെ
നടക്കാനിറങ്ങിയപ്പോള്‍
ഒരു നായ പ്രവചനക്കാരന്റെ
പരസ്യപ്പലകയില്‍ കടിച്ചു
തൂങ്ങുന്നതു കണ്ടു!

ഞാനോർത്തു,
പലവട്ടം ഞാന്‍
കണ്ടതല്ലെ ഈ പരസ്യം?
എന്നിട്ടും ഈ നായയുടെ
ബുദ്ധി പോലും എനിക്ക്‌
ഉണ്ടായില്ല!

കണ്ടറിയാത്ത
ഞാന്‍  ഇന്ന്‌
കൊണ്ടറിയുന്നുണ്ട്‌!

ഇന്നിനേയും
നാളെയേയും പറ്റി
പ്രവചിക്കുന്ന തങ്ങളും
മുസ്‌ല്യാരും സ്വാമിയും
അമ്മയും ചേച്ചിയും ഇന്നെവിടെ?

നാളെയുടെ സത്യം
തിരിച്ചറിയാത്ത വ്യാജരാണിവരെന്ന്‌ ഈ നായ
പരസ്യമായിതാ പറയുന്നു!

എന്നിട്ടും
വെയിലുകൊണ്ട്‌
വാടിനേടിയ പണം
വെറുതേയിരിക്കുന്നവന്റെ
കൈയില്‍ കണ്ണടച്ച്‌ കൊടുക്കുന്നു!

പിന്നെയും ഞാന്‍
എന്നോട്‌ ചോദിച്ചു,
എന്തേ ഈ നായയുടെ
ബുദ്ധി പോലും എനിക്ക്‌
ഇല്ലാതെ പോയത്‌?
~~~~~~~~~~~~~~~~~
 സുലൈമാന്‍ പെരുമുക്ക്‌

ദുർവ്വിധി!


ദുർവ്വിധി
~~~~~~~
പണ്ട് പണ്ട്,
ഭീകരനായ
കോമാളിയെ ഒരുജനത
രാജാവായി വാഴിച്ചതിന്റെ ശിക്ഷ കഴിഞ്ഞപ്പോള്‍
പിന്നെ അവിടെ ആരും
ബാക്കിയുണ്ടായിരുന്നില്ല!

മരിച്ചു
കിടക്കുന്നവരെ ചൂണ്ടി
രാജാവ് പറഞ്ഞു,
എൻ്റെ പ്രജകൾ
സുന്ദര സ്വപ്നം
കണ്ടുറങ്ങുകയാണെന്ന്!

~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്

2016, നവംബർ 13, ഞായറാഴ്‌ച

നോട്ടുരാജാവ്‌!



നോട്ടുരാജാവ്‌!
~~~~~~~~~~~
താന്തോന്നിത്തത്തിനു
തന്തയ്‌ക്കു വിളിച്ച്‌
ദാഹം തീർക്കുന്നത്‌
അന്തക്കേടാണെന്നാണ്‌
കുന്തംപോലെ
നില്‍ക്കുന്നവരോട്‌
തന്തക്കഴുതകള്‍ പറയുന്നത്‌!

കുടുംമുള്ളവനാണ്‌
കൂട്ടുകുടുംബത്തിന്റെ
വേദനയറിയുന്നത്‌!

ഒരു ജനതയെ
പെരുവഴിയിലിറക്കിക്കൊണ്ട്‌
ഡോളറും കൈയിലേന്തി
കറങ്ങിനടക്കാന്‍ കോമാളിയായ
രാജാവിനെ കഴിയു.

പാവം
രാജാവിൻ്റെ
ബാല്യകാല മോഹമായ
വീണ വായനാമത്സരം
വിദേശത്താണ് നടക്കുന്നത്!

ഹൊ...
വെയില്‍
മൂക്കുമ്പോള്‍
തെരുവില്‍നിന്ന്‌
ഉയരുന്ന അസഭ്യവർഷം
കേള്‍ക്കുന്ന ചിപ്പ്‌
കാതിലുണ്ടായിരുന്നെങ്കില്‍
ചായക്കടയില്‍ തന്നെ
അഭയം തേടിയേനെ!

നട്ടപ്പാതിരയ്‌ക്ക്‌
പൊട്ടിപ്പുറപ്പെട്ട
ഈ നോട്ടുഭ്രാന്ത്‌
ജനം ഇനിയെത്ര സഹിക്കും?

ഇന്നോളം
ഒരു രാജാവും
കേള്‍ക്കാത്ത ശാപവർഷം
ഏറ്റുവാങ്ങിയ ഈ രാജാവിന്റെ
വിധിയിനി എന്തായിടും?
~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

കനത്തമൗനം!



  കനത്തമൗനം!
<><><><><><>

നാളേക്കുവേണ്ടി
ഇന്നുണർന്നില്ലെങ്കില്‍
നാളയെ നമുക്ക്‌
നഷ്ടമായിടും!

ഇന്നിന്റെ
ഈ കനത്തമൗനം
നാളെയുടെ
കൂട്ടമരണത്തെയാണ്‌
മാടി വിളിക്കുന്നത്‌.

ചില
മൗനങ്ങള്‍
അഹങ്കാരത്തിനും
അവിവേകത്തിനും
വഴിവിളക്കായിടും!

മനസ്സുകൊണ്ടെങ്കിലും
തിന്‍മയെ
തകർക്കുന്നവനാണ്‌
നേരിനെ താരാട്ടുന്നത്‌.

നാടിനെ
നരകത്തിലേക്ക്‌
വലിച്ചെറിയുമ്പോള്‍
നോക്കി നില്‍ക്കുന്നത്‌
അന്ധവിശ്വാസമാണ്‌.

കനത്ത
മൗനത്തിലിരിക്കുമ്പോഴും
വിറക്കുന്നതെന്തിനാണ്?

കാത്തുനില്‍ക്കാന്‍
നേരമില്ലെന്നാണ്‌
കാറ്റിലൂടെത്തുന്ന സന്ദേശം!

പലതുള്ളികള്‍
പെരുകുന്നതാണ്‌ പ്രളയം,
പ്രളയത്തിനു മുന്നില്‍
പിശാചും പിടിവിട്ട്‌ ഓടും.
~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌