2015, ഡിസംബർ 4, വെള്ളിയാഴ്‌ച

കവിത:കുരുത്തംെകട്ടവൻ


കവിത
———
കുരുത്തം(ഗുരുത്വം) കെട്ടവന്‍
————————————

ഗുരുവിന്റെ
തലയില്‍
ചവിട്ടിയാണവന്‍
മണ്ണിലേക്കിറങ്ങിയത്‌

പിന്നെയവന്‍
രഹസ്യമായി
ഗുരുവിനെ കൊന്നു

ഇന്നവന്‍
പരസ്യമായി ഗുരുവിനെ
കൊന്നുകൊണ്ടിരിക്കുന്നു

പഞ്ചപാപങ്ങള്‍
അരുതെന്നോതിയ ഗുരുവിന്റെ
നെഞ്ചില്‍ കയറിയാണവന്‍
ഗുരുവിനെ നിന്ദിക്കുന്നത്‌

ഇന്നവന്‌
അന്യന്റെ പുഞ്ചിരിപോലും
അസഹ്യമാണ്‌
വികാരജീവികള്‍ക്കൊരിക്കലും
നാവിനെ
ഹൃദയത്തിനു പിന്നില്‍
തളച്ചിടാനാവില്ല

സ്‌നേഹം കൊണ്ടാണ്‌
സഹജീവികളുടെ
മനസ്സ്‌ വായിക്കുന്നത്‌

നല്ലവനെന്നു
സ്വന്തം നാവില്‍
എഴുതിവെച്ചവനൊന്നും
നല്ലവനല്ല,അന്യന്റെ
നാവിലതു തെളിയണം.

കുരുത്തം(ഗുരുത്വം) അതു
ദിവ്യമാണ്‌
ഗുണകാംക്ഷ
സ്‌നേഹ സംഗീതമാണ്‌

കുരുത്തകെട്ടവനേ
ഇനിയൊരു
തീർത്ഥവും
നിന്നെ ശുദ്ധീകരിക്കില്ല,
ഗുരുവിനെ നെഞ്ചിലേറ്റാതെ
നിനക്കിനി മോചനമില്ല.
————————————
   സുലൈമാന്‍ പെരുമുക്ക്‌







കവിത
...............
        എന്തിനീ നാണം?
     —————————

സുഹൃത്തേ
പൊട്ടിത്തെറിക്കരുത്‌
"ഒരുമ' നല്ലതാണ്‌
പക്ഷേ, അതില്‍
പെരുമവേണം

നിന്റെ മകന്‍
എന്റെ മകളെ
തൊട്ടുരുമ്മിയിരുന്നാല്‍
ആകാശം ഇടിഞ്ഞുവീഴില്ലെന്നത്‌
ശരിയാണ്‌

പക്ഷേ,എന്റെമകന്‍
നിന്റെ മകളോട്‌ ചേർന്നിരുന്നാല്‍
നിന്റെ ആകാശവും ഭൂമിയും
ഇടിഞ്ഞു വീഴും

മൃഗങ്ങളില്‍നിന്ന്‌
മനുഷ്യന്‌ ഏറെപഠിക്കാനുണ്ട്‌,—
അതൊരിക്കലും
മൃഗമായി ജീവിക്കാനല്ല

 നാണം മറക്കാന്‍
പണ്ട്‌ നമുക്ക്‌ കൗപീനം മതി
ഇന്നത്‌ പോരാഎന്നചിന്ത
ബുദ്ധിയുടെയും മനസ്സിന്റേയും സൗന്ദര്യമാണ്‌

ഉടുക്കാതെ ജനിച്ച
നിന്റെ ഉള്ള്‌
ആർക്കാണ്‌ അറിയാത്തത്‌
പിന്നെ എന്തിനീ ഉടയാട?

തുറന്നുവെച്ച
ഭോജനശാലകള്‍ക്കരുകിലെ
ശൗചാലയങ്ങള്‍ക്ക്‌
എന്തിനാണ്‌
ചുവരുകളെന്ന ചോദ്യത്തിന്‌
ഉത്തരം നീതന്നെ പറയണം.

ഒരേ ഉദരത്തില്‍നിന്ന്‌
ഉയിരെടുത്തതാണെങ്കിലും
കാലം നീട്ടിവെച്ച
പാലത്തിലൂടെ നടക്കാന്‍
ശീലിക്കണം

ഇരിക്കേണ്ടവർ
ഇരിക്കേണ്ടയിടത്തു
ഇരിക്കുന്നതാണ്‌
സാമൂഹ്യ നീതി
കാരണം അത്‌
കാന്തവു ഇരുമ്പുമാണ്‌
അത്‌ അറിയാത്താണ്‌
മൃഗീയത.
——————————
സുലൈമാന്‍ പെരുമുക്ക്‌

കവിത: മക്കളോട്‌

കവിത
———
    മക്കളോട്‌
............................

മക്കളേ
എന്റെ ജീവിതം
ഞാന്‍ ബലിനല്‍കിയത്‌
നിങ്ങള്‍ക്കുവേണ്ടിണ്‌

നിങ്ങക്കു ഞാന്‍
വെളിച്ചം വീശിയത്‌
കൂടുതല്‍ തെളിച്ചത്തിനാണ്‌

നിങ്ങള്‍
നല്ലവരായി
ജീവിക്കുന്നതില്‍
സന്തോഷമുണ്ട്‌,—
പക്ഷേ അത്‌
നിങ്ങളില്‍ തന്നെ
ചുരുങ്ങുന്നതില്‍
എനിക്ക്‌ ദു:ഖമാണ്‌

തിന്‍മയുടെ
നടുക്കളങ്ങളില്‍
നിങ്ങളില്ലെന്നതില്‍
അഭിമാനമുണ്ട്‌

എങ്കിലും തിന്‍മയെ
വെറുക്കുന്ന
ദുർബ്ബലരിലെങ്കിലും
നിങ്ങളെ കണ്ടെത്തിയെങ്കില്‍
എന്നു ഞാന്‍ ആശിക്കുന്നു

നിങ്ങളുടെ
വെളിച്ചം
നിങ്ങളോടെ
അവസാനിക്കുന്നതിലല്ല
എനിക്കാനന്ദം

അത്‌ പടർന്ന്‌
പരന്നു പന്തലിക്കട്ടെ
അതാണ്‌
പ്രവാചകന്‍മാരുടെപാത
അതെ,അതാണ്‌
രാജപാത....
—————————
സുലൈമാന്‍ പെരുമുക്ക്‌

കവിത: ചോദ്യo


കവിത
———
     ചോദ്യം
   .....................
കണ്ണുനീർതുടക്കുവാന്‍
ഇറങ്ങിവന്നകൂട്ടരെ
കല്ലെറിഞ്ഞിടാന്‍—
പറഞ്ഞതെന്തിനാണ്‌ സോദരെ

കപടരാഷ്ട്രിയം കളിച്ചു
ജനതയെ ചതിച്ചവർ
നിങ്ങളോ,അതല്ലനിങ്ങള്‍
കൊണ്ടുവന്ന കൂട്ടരോ?

സ്‌നേഹസാഗരങ്ങളെ
ചൂണ്ടി നിങ്ങള്‍ ചൊല്‍വത്‌
തൊട്ടടുത്തുപോലും നല്‍ക്കല്‍
പാപമെന്ന്‌,തെന്തിത്‌?

കാലമെത്ര എത്രയായി
നാടിനെ മുടിച്ചിവർ
ഇനിയുമിനിയും കണ്ണടച്ചി—
രിപ്പതോ സംഗതം

ഉയരുവിന്‍ സഖാക്കളേ
ഉണരു നാടിന്‍ മക്കളേ
വഴിയില്‍കണ്ട
കല്ലു,മുള്ളുകള്‍ അകറ്റി
നീങ്ങുവിന്‍

നന്‍മയുള്ള നാളെയെ
പടുത്തുയർത്തി നിർത്തുവാന്‍
ഇന്നുകല്ലെറിഞ്ഞിടുന്ന
കൈകളൊക്കെ ചേർന്നിടും
......................................................
  സുലൈമാന്‍ പെരുമുക്ക്‌.




2015, നവംബർ 30, തിങ്കളാഴ്‌ച

കവിത: ശവം നാറി പൂവ്

കവിത
———
   ശവംന്നാറിപൂവ്‌
  ———————
പൂന്തോട്ടത്തില്‍
അയാളൊരു
ശവംന്നാറപൂവാണ്‌

തേന്‍കുടിച്ചു
വളർന്നതാണെങ്കിലും
അയാളുടെ ഉമിനീര്‌
മാരക വിഷമാണ്‌

മഹാഗുരുവിന്റെ
ശിഷ്യനിന്ന്‌
പൈശാചിക വചനങ്ങളാണ്‌
ഉരുവിടുന്നത്‌

വർഗീയതയുടെ
ആള്‍രൂപത്തിനുള്ളില്‍
വെളുത്തപുള്ളിപോലു
ഇല്ലെന്നുള്ള സത്യം
ലോകം തിരിച്ചറിഞ്ഞു

മനുഷ്യത്വം
ഹൃദയം തുറന്നു
കാട്ടിയപ്പോള്‍
അയാള്‍ പറഞ്ഞു
അത്‌ ചെമ്പരത്തിപൂവണെന്ന്‌

ചില പാമ്പുകള്‍
അങ്ങ്‌ ദൂരെനിന്ന്‌
ഊ തിയാല്‍ മതി
ജീവന്‍ പൊലിയും

ആപാമ്പുകള്‍
ചില ഇരുകാലികളെ കണ്ട്‌
ഓടിയകലുകയാണിന്ന്‌

പ്രകൃതിയുടെ
സന്തുലനം
ഈ ഭീകര ജന്‍മങ്ങളാല്‍
താളംതെറ്റുന്നു.
——————————
  സുലൈമാന്‍ പെരുമുക്ക്‌