2016, ജൂൺ 9, വ്യാഴാഴ്‌ച

സക്കാത്ത്



     സക്കാത്ത്‌
  ——————

സക്കാത്ത്‌,
അത്‌ അടച്ചുവെച്ച
അദ്ധ്യായമാണ്‌.

ഇനിയൊരിക്കലും
തുറക്കരുതെന്ന
പ്രാർത്ഥനകൊണ്ടത്‌
കുരുക്കിട്ടിരിക്കുന്നു

പണ്ഡിതർ പണ്ടേ
പറയാന്‍ മടിച്ചതും
പണക്കാർ ഇന്നും
കേള്‍ക്കാന്‍ മടിക്കുന്നതും
പാവപ്പെട്ടവന്റെ ഈ അവകാശത്തെയാണ്‌

സമ്പന്നർ
മരിച്ചെന്നുറപ്പെത്തുമ്പോള്‍
സക്കാത്ത്‌ സക്കാത്ത്‌ എന്ന്‌
ഉച്ചത്തിലോതാനാണ്‌
ഇവിടെ പഠിപ്പിച്ചത്‌

മതം പരത്തിയത്‌
പാവങ്ങളെ
തെളിഞ്ഞുകാണുന്ന
വെളിച്ചമായിരുന്നു

ഇന്ന്‌
മതമാഫിയകള്‍
പരത്തുന്നത്‌
പാവങ്ങളെ കാണാത്ത
കറുത്ത വെളിച്ചമാണ്‌

മരിച്ചവനെ
കുഴിച്ചുമൂടാന്‍
ഗതിയില്ലാത്തവനോട്‌
വിധിയാണെന്നു ചൊല്ലാന്‍
ആയിരം നാവുള്ള
പണ്ഡിതരുണ്ടിവിടെ

അവർ
അരനാവുകൊണ്ടെങ്കിലും
കണ്ണീർതുടക്കാന്‍
സക്കാത്തെടുക്കുവെന്നോതുകില്‍
നാട്‌ സ്വർഗമായേനെ

എങ്കില്‍ ഇസ്‌ലാം
വെളിച്ചമാണെന്നും
ഈ വെളിച്ചത്തിന്‌
എന്തൊരു തെളിച്ചമാണെന്നും
ലോകം വിളിച്ചോതിയേനെ.
~~~~~~~~~~~~~~~~~~~
  സുലൈമാന്‍ പെരുമുക്ക്‌

ഇത് ആത്മീയയാത്രയുടെ കാലം


ഇത്‌ ആത്മീയയാത്രയുടെ കാലം
————————————
അവർപോയി,
മാലാഖമാരായി
വരാമെന്നാണ്‌ പറഞ്ഞത്‌.

പലരും
പതിനൊന്നുമാസം
ചളിവാരിയെറിയുകയായിരുന്നു,
തക്കം കിട്ടിയപ്പോള്‍
ചിലരെ കുത്തിക്കൊന്നു.

രസതന്ത്രവിരുതർ
ഇന്നലെയും പറഞ്ഞു,
നോമ്പ്‌ തുള്ളിച്ചാടിവരുന്നുണ്ട്‌ ആര്‌ നോല്‍ക്കുമെന്നാണ്‌ വിചാരം?

ഇന്നവർപറയുന്നു
ഞങ്ങള്‍
ആത്മീയതയിലേക്ക്‌
മടങ്ങുകയാണ്‌,—
പിന്നെ
ഒരുമാസംകഴിഞ്ഞു
വരാമെന്ന അറീപ്പും!

കനത്ത തൊപ്പി
തലയില്‍ കയറിയപ്പോള്‍
തെറിച്ചുവീണ കുപ്പിയുടെ
ഒച്ചകേട്ട്‌ ഞെട്ടിയത്‌ ഇവിടെ
അപ്രിയസത്യമാണ്‌

ആവർത്തിക്കപ്പെടുന്ന
പാപങ്ങളൊക്കെയും
പശ്ചാതാപത്തിന്റെ
ലേബളൊട്ടിച്ചാല്‍ പൊറുക്കപ്പെടുമെന്ന ചിന്ത
മുഴച്ചുരുണ്ടുറച്ചിരിക്കുന്നു

"വ്രത'ശുദ്ധി
ഹൃദയംകൊണ്ട്‌
ഒപ്പിയെടുക്കുന്നവന്‍
ഫലമുള്ള വൃക്ഷമാണ്‌

ഇസ്‌ലാമിന്റെ
തിരുമാധുരം "നബി'
പകരുന്നതിനുമുമ്പേ
ജനമദ്ധ്യത്തില്‍
നിത്യവസന്തമായിരുന്നുവെന്നത്‌
മുസല്‍മന്‍ ആദ്യം തിരിച്ചറിയട്ടെ

നരകവാതിലടക്കുന്ന
ഹൃദയംകൊണ്ടാണ്‌
സ്വർഗവാതില്‍ തുറക്കുന്നത്‌

ഓരോ
നോമ്പുകാലത്തിനൊടുവിലും
നരകമതിലില്‍ തൂക്കിയ
ലഹരിവർണ്ണങ്ങളിലേക്കാണ്‌
കണ്ണയക്കുന്നതെങ്കില്‍ പിന്നെ
അവനുമുന്നിലെങ്ങനെ
സ്വർഗവാതില്‍ തുറക്കപ്പെടും?
———————————
സുലൈമാന്‍ പെരുമുക്ക്‌