2016, ജനുവരി 9, ശനിയാഴ്‌ച

കവിത: നെഞ്ചിലെ സ്നേഹം


കവിത
~~~~~

   നെഞ്ചിലെ സ്‌നേഹം
  —————————
ജീവിതത്തിന്റെ
വെള്ളകീറുന്നതിനു മുമ്പ്‌
ഇറങ്ങിപ്പുറപ്പെടാന്‍
വിധിക്കപ്പെട്ടവനാണ്‌

സഹിക്കാനും
പൊറുക്കാനും
പഠിച്ചവന്‍
സ്വർഗം പണിയുന്നുവെന്ന്‌
ആദ്യം പറഞ്ഞുതന്നത്‌
"സാറാമ' ടീച്ചറാണ്‌

കൊട്ടാരത്തിലെ
രാജാവിനേക്കാള്‍
സുമുഖനായി
സ്വപനംകണ്ടുറങ്ങുന്നത്‌
കുടിലിലെ
കൂലിപ്പണിക്കാരനാണെന്ന
സത്യം പഠിപ്പിച്ചത്‌
കമ്മ്യുണിസറ്റുകാരനായ
"ബാലന്‍'മാഷാണ്‌

വിശപ്പാറ്റാന്‍
ചക്കയും മാങ്ങയും
ചോദിക്കാതെയെടുക്കാന്‍
സ്വാതന്ത്യ്രംതന്ന
"കുഞ്ഞഹമ്മദ്‌'മാഷ്‌
മനസ്സിലെന്നും
വലിയ മാഷാണ്‌

ഉച്ചയൂണ്‌,
തിന്നാനറിയാത്ത
കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കി
ഉപ്പുമാവ്‌തിന്നാറുള്ള
"ദേവകി' ടീച്ചറുടെ ഹൃദയം
ലോകസുന്ദരിയാണ്‌

ശമ്പള ദിനങ്ങളില്‍
റേഷനരിയുമായി
പടിവാതിലിലെത്തിയിരുന്ന
മുന്‍ഷി മൂസക്കാൻ്റെ
ഖബറിടത്തിലെ
മൈലാഞ്ചിച്ചെടിക്ക്‌
എന്തൊരുവളർച്ച

പണ്ടൊക്കെ
സേനഹം നെഞ്ചില്‍
പൂത്തുലഞ്ഞു
ഇന്നൊക്കെ സ്‌നേഹം
ചുണ്ടിലൊതുങ്ങുന്നു.
————————————
സുലൈമാന്‍ പെരുമുക്ക്‌

കവിത: നേരിനെ താരാട്ടാം

കവിത
~~~~~

     നേരിനെ താരാട്ടാം
   —————————

അസ്‌തമിക്കാത്ത സൂര്യന്‍
നെഞ്ചിലുണ്ടെങ്കില്‍
മങ്ങാത്ത നിലാവ്‌
മുന്നിലുണ്ടെങ്കില്‍
തിരമാലകള്‍ക്കു മുകളിലൂടെ
അമ്മാനമാടി നടക്കാം

ഭാവന
സുന്ദരിയായി
നില്‍ക്കുമ്പോള്‍
കൂരിരുട്ടിലും വാക്കുകള്‍ പൂക്കളായ്‌ വിരിയും

അതില്‍
കാലത്തിന്റെ കയ്യൊപ്പും
സ്‌നേഹത്തിന്റെ
സംഗീതവും ചേരുമ്പോള്‍
ലോകത്തിനതു
ഉണർത്തുപാട്ടായിടും

ജന്മംകൊണ്ടവനാണെന്ന
ബോധം
നിലനില്‍ക്കുമ്പോള്‍
മരണം പുറകിലുണ്ടെന്ന സത്യം
മനസ്സ്‌ ഇടയ്‌ക്കിടെ
വിളിച്ചു പറയും

നേരിനെ
താരാട്ടുന്ന നിറങ്ങള്‍
പെയ്‌തിറങ്ങട്ടെ,
എങ്കില്‍ സൗഹൃദത്തിന്റെ
സൗധങ്ങളില്‍ സ്വർഗംപൂക്കും.
————————————
  സുലൈമാന്‍ പെരുമുക്ക്‌

2016, ജനുവരി 3, ഞായറാഴ്‌ച

കവിതു: പതുവർഷO

[8:55AM, 01/01/2016] Mohammed Sulaiman: ആശംസകള്‍
    ———————
പുതുവർഷ
പുലരികളില്‍
നവജീവിത സ്വപ്‌നം
കണ്ടുണർന്ന ലോകത്തിനു
ആശംസകള്‍ ആശംസകള്‍

സ്‌നേഹത്തിന്‍
ദിനരാത്രം
ചിരിതൂകി,പൊലിവേകി
പൊന്നമ്പിളി പോലെന്നും
പുണരട്ടെ മാനവനെ.

സഹവർഷ
പുലരികളില്‍
സഹനത്തിന്‍ സന്ദേശം
ഹൃദയങ്ങളിലൊഴുകട്ടെ,
നവജീവന്‍ ഉണരട്ടെ.
ആശംസകള്‍ ആശംസകള്‍....
[11:48PM, 01/01/2016] Mohammed Sulaiman: കവിത
~~~~~
     പിന്നെയും പുതുവർഷം
   ——————————

പിന്നെയും
പുതുവർഷം വന്നുവല്ലോ
പുതുമകള്‍ ഒന്നുമെ
ഇല്ലതെല്ലും

ഇന്നലെ കണ്ടതും
ഇന്നു ഞാന്‍ കണ്ടതും
എന്നിലെ മോഹവും
മാറ്റമില്ലാ

കലഹങ്ങള്‍
കണ്ടു ഞാന്‍
കണ്ണുനീർ കണ്ടുഞാന്‍
പൊരിയുന്ന വയറുകള്‍
കണ്ടുഞാന്‌

നേരിനെ
തൂക്കിലേറ്റുന്ന
രാഷ്ട്രീയവും
നെറികേടുകള്‍ക്കഭയ—
മേകും പുരോഹിതരും
ശാപമായ്‌ മാറുന്നു
എന്നുമെന്നൂം

നട്ടുച്ച നേരത്തു
റാന്തല്‍ വിളക്കുമായ്‌
മർത്ത്യനെ തേടി
വരുന്നുണ്ടൊരാള്‍*

മാറ്റമില്ല
തെല്ലും മാറ്റമില്ലാ
ആത്മാവില്ലാത്ത
ജഡങ്ങളല്ലോ.
~~~~~~~~~~~~~~
*ഡയോജനീസ്‌
—————————
സുലൈമാന്‍ പെരുമുക്ക്‌