2013, മേയ് 18, ശനിയാഴ്‌ച

കവിത : സ്വയം കുരുക്കൊരുക്കുന്ന മാട പ്രാവുകൾ



കവിത 
................
                     സ്വയം കുരുക്കൊരുക്കുന്ന 
                              മാട പ്രാവുകൾ 
                  .....................................................
ഓരോ അമ്മയും വിശ്വസിച്ചീടുന്നു 
പൊൻ മകൾ വേട്ടയാട പ്പെടില്ലെന്ന് 
ഓരോ അച്ഛനും വിശ്വസിച്ചീടുന്നു  
കനി മകൾക്കാപത്തണയുകില്ലെന്ന് 

ഓരോ സോദരനും കരുദുന്നു നിത്യവും 
സോദരി വിവേകമതിയാണന്നു തന്നെ 
ഓരോ കാമുകിയും കരുതുന്നു അന്ധമായ് 
ഞാൻ മാത്രം വഞ്ചിക്കപ്പെടുകയില്ലെന്ന് 

ലൈലയായ് ,മജിനുവായ് സ്വപ്‌നങ്ങൾ കണ്ടു 
താജ്മഹൽ നിത്യവും സ്വപ്നത്തിൽ തീർത്തു 
സ്വപ്‌നങ്ങൾക്കിടയിൽ പീഡന മേറ്റ് 
കണ്ണീർ കയത്തിൽ അകപ്പെട്ടു കഷ്ടം 

നാൾക്കുനാൾ പീഡന കഥകൾ കേക്കിലും 
നീറും മനസ്സുകളെ നേരിൽ കാണ്കിലും 
പാഠ മുൾക്കൊള്ളാത്ത പെണ്‍പിറപ്പുണ്ടേറെ 
വീണുടഞീടും പളുങ്കു പാത്രങ്ങൾ 

നീ എത്ര സുന്ദരി എന്നൊരു വാക്ക് 
ഏതൊരു പിശാചിൽ നിന്നു കേട്ടാലും 
ആനന്ദം കൊള്ളുന്നു ,മതി മറന്നാടുന്നു 
കൊഞ്ചി കുഴഞ്ഞി കീഴ്പെട്ടിടുന്നു   

പ്രിയനായ് കണ്ടവൻ കാട്ടാളനായ് മാറി 
താനേ നെയ്തൊരാ സ്വപ്നം തകർന്നു 
ദു:ഖം നെഞ്ചിൽ തളം കെട്ടിടുമ്പോൾ 
ജീവനൊരു ഭാരമായ് മാറുമാ നിമിഷം 

നൊന്തു പെറ്റുള്ള അമ്മയെ വിട്ട് 
പോറ്റി വളർത്തിയ അച്ഛനെ വിട്ട് 
ബന്ധു മിത്രങ്ങളെയൊക്കെയും വിട്ട് 
ഇന്നലെ കണ്ടവനെ സ്നേഹിച്ചതിൽ പെട്ട് 

അമ്മതൻ മടിയിൽ വളർന്ന ആണ്‍ തരികൾ 
തീർക്കുന്ന ക്രൂരതകൾ  എത്ര ഭയാനകം 
അമ്മയാവേണ്ടവളെ വഞ്ചിച്ചിടുന്നു 
നിത്യ ശാപത്തിൽ ചെന്നവർ വീഴുന്നു 

അരുത് ,അരുത്, അരുത് കാട്ടാളാ -
എന്നു ചൊല്ലീടുവൻ ആരുണ്ട്‌ മുന്നിൽ

അന്നിവിടെ സംസ്ക്കാര സമ്പന്നർ വാണിടും . 
അന്നിവിടെ മങ്കമാർക്കുൽസവ മായിടും 

          സുലൈമാന്‍ പെരുമുക്ക് 
                00971553538596
             sulaimanperumukku@gmail.com



2013, മേയ് 15, ബുധനാഴ്‌ച

കവിത :പദയാത്രകളുടെ കാലം



 

കവിത 
..............
                     പദയാത്രകളുടെ കാലം 
                ...................................................
ചിലർക്ക്
പലതും നേടാനും 
ചിലതൊക്കെ 
മൂടി വെക്കാനു-
മുള്ളതാണ് പദ യാത്രകൾ 

അധികാര മോഹികളും 
പുരോഹിതന്മാരും 
ആത്മീയ കച്ചവടക്കാരും 
കാസർകോട്ട് നിന്ന് 
തിരുവനന്ത പുരത്തോളം 
പദയാത്ര നടത്തിയാൽ 
പ്രശ്നങ്ങൾക്ക്‌ പരിഹാരമായി 
അണികൾക്കതൊരുത്സവമായി 

മലയാളിയുടെ മനസ്സ് 
മലവെള്ള പാച്ചിൽ പോലെ 
ലാഭക്കൊതിയിലും 
അന്ധ വിശ്വാസത്തിലും 
ചുറ്റിക്കറങ്ങുകയാണ് 

ചൂഷകർക്ക് 
അമ്മാനമാടാവുന്ന 
പാകത്തിലാണ് 
ഇന്നും ജനംഎത്തി നില്ക്കുന്നത്   

ആധുനീക 
അന്ധ വിശ്വാസങ്ങളെയും 
ഏറെ പുണരുന്നത് 
മലയാളികൾ തന്നെ 

ജ്വല്ലറിക്കാരാൻ 
ആത്മിയതയിൽ ചാലിച്ച 
കച്ചവട ദിനങ്ങൾ 
കണ്ടെത്തുമ്പോൾ 

അനാഥാലയം 
നടത്തുന്നവൻ 
പ്രവാചക രോമങ്ങൾ 
കണ്ടെത്തുന്നു 

ഓരോ മുഖം മൂടികൾ 
തകർന്നു വീഴുമ്പോഴും 
പുതിയത് അണിയുന്നുണ്ടിവർ 
ജനം തിരിച്ചരിയുന്നേയില്ല 

കൈവെട്ടു കാരനേയും 
കാൽവെട്ടു കാരനേയും 
തലവെട്ടു കാരനേയും 
പകൽ വെളിച്ചത്തിൽ 
വോട്ടു ചെയ്തുയർത്തുന്നിവർ 

ഇവർ തന്നെയാണ് 
ആത്മീയ ചൂഷകരെയും 
തലയിലേറ്റുന്നത് 

ഈ ലഹരിക്കൊരു 
മറു മരുന്നില്ലങ്കിൽ 
കേരളം ഭ്രാന്താലയമായി -
തന്നെ തുടരും ....

  സുലൈമാൻ പെരുമുക്ക് 
  sulaimanperumukku @ gmai.com 

ചിത്രം: മുഖ പുസ്തകത്തിൽ നിന്ന് .

2013, മേയ് 13, തിങ്കളാഴ്‌ച

ഗാനം:കത്ത്പാട്ട്


ഗാനം
               
                              കത്ത് പാട്ട്
                                                           
ഏറ്റ മേറ്റം പിരിശത്താൽ
എഴുതട്ടെ ഒരു കത്ത്
എനിക്കെന്നും പ്രിയമുള്ള
ജുമൈലത്തിന്ന് -മനസ്സിൽ
മധു കോരി ചൊരിയുന്ന
മണി മുത്തിന്ന്
.....................................................
കരളിൻറെ കരളേ നീ
കനവിൽ വന്നണയുമ്പോൾ
കദനങ്ങൾ ഒരു പാട്
 പറയാനുണ്ട് -ഖൽബിൽ
പെരുകുന്ന നൊമ്പരങ്ങൾ
ഇനിയു മുണ്ട്
.....................................................

ദുരിതത്തിൻ ചുഴികളിൽ
അകപ്പെട്ട കിളികൾ നാം
ദുനിയാവിൽ ഇനിയെന്ന്
പാറി പറക്കും- സ്നേഹ 
ചിറകു വിടർത്തിയെന്ന്
പാടി പറക്കും
......................................................
ദിനമഞ്ചു നേരം ഞാൻ
കരം നീട്ടി ഇറയോനിൽ
ദുരിതങ്ങളകലുവാൻ
ദുആ ഇരക്കും -സഖിയെ
സലാമത്തിനായ് നിയും
കരമുയർത്തൂ
.......................................................
കടലിൻറെ കരകളിൽ
ഇരുവരും കരൾ പൊട്ടി
കരയുന്നു പതിവായി
പകലും രാവും -നീറും
നെഞ്ചിലെ മോഹമെന്ന്
സഫലമാകും
........................................................
ഒരുമിച്ചു രസിച്ചുള്ള
നിമിഷങ്ങൾ ഓർക്കുമ്പോൾ
സുര ലോക അനുഭൂതി
നുകർന്നിടുന്നൂ -പച്ച
കിളി യെന്റെ ഖൽബിലെന്നും
ഊയലാടും
...........................................................
കരയുന്ന കിളിയുടെ
മനസ്സിൻറെ നൊമ്പരങ്ങൾ
കനവിൽ നീ അണയുമ്പോൾ
അറിയുന്നുണ്ട് -പുളകം
ചൊരിയുവാൻ വരും മുത്തേ
ഒരു നാളിൽ ഞാൻ .....
.............................................................

         സുലൈമാൻ പെരുമുക്ക്
           sulaimanperumukku @ gmail .com


2013, മേയ് 12, ഞായറാഴ്‌ച

കവിത: മുറിവേറ്റ പക്ഷി...


കവിത
.................
                              മുറിവേറ്റ പക്ഷി... 
                        ............................................ 
കരളില്‍ അലിവിന്റെ അംശങ്ങളില്ലാതെ
കാട്ടാള മനസ്സുകള്‍ അലറുന്നു കണ്മുന്നില്‍
പാഷാണ്‍ഡ  ജീവികള്‍ ഏല്‍പ്പിക്കും പീഡനം
പരിശുദ്ധനാം ദൈവം കാണുന്നു നിത്യവും
 
ദു:ഖങ്ങളില്ലാ എനിക്കെന്റെ ദൈവമേ -
എങ്കിലും ദു:സ്ഥിതി അറിയാതെ കരയിച്ചു
നോവുകള്‍ നല്‍കുമീ കശ്മലര്‍ അറിയുമോ
നോവുന്ന ഹൃദയത്തിന്‍ നൊമ്പരമെന്തെന്നു
 
സര്‍വം പൊറുക്കുന്ന സ്നേഹ സ്വരൂപനെ
സര്‍വം സഹിക്കാന്‍ കരുത്തെനിക്കേകണേ
ദൈവ നാമങ്ങള്‍ വാഴ്ത്തുമെന്‍ ചുണ്ടിനാല്‍
ദൈവമേ ശാപം ചൊരിയുവതെങ്ങനെ
 
സുകൃതികള്‍ നല്‍കിയ സാന്ത്വന ചിന്തകള്‍
വികൃതികള്‍ ദുര്‍മന്ത്ര വചനങ്ങളാക്കി
കൂരിരുള്‍ മുറ്റിയ പാരിതില്‍ ഞാന്‍ ഒരു -
കസ്തൂരി ദീപം കാണാന്‍ കൊതിക്കുന്നു   
 
ശാരിക പൈതലാംമെൻ മനം  പോലെ നീ
സംശുദ്ധമാക്കിടൂ  മാനവ ഹൃത്തടം 
കാരുണ്യ സിന്ധുവാം ദൈവമേ നിന്‍ കൃപാ -
പൂരം നിരന്തരം വർഷിച്ചിടേണമേ .. . 
 
                 സുലൈമാന്‍ പെരുമുക്ക്
                    00971553538596
               sulaimanperumukku@gmail.com   

   
   ചിത്രം :മുഖ പുസ്തകത്തിൽ നിന്ന് .....