2016, ജൂലൈ 4, തിങ്കളാഴ്‌ച

മണ്ണ് വിളിച്ചോതുന്നത്



മണ്ണ്‌ വിളിച്ചോതുന്നത്‌
~~~~~~~~~~~~~~~
സൂര്യനെ
മറഞ്ഞിരിക്കാമെന്ന
രാവിന്റെ അഹങ്കാരം
പുലരുമ്പോള്‍ തീരും

ബോധിവൃക്ഷം
വിളിച്ചോതുന്നത്‌
കരിങ്കാളികള്‍
കടയ്‌ക്കലിരിക്കല്ലേയെന്നാണ്‌

മിന്നാമിന്നിയെപോലും
സഹിക്കില്ലെന്ന
അലർച്ചയാണ്‌ വിഷംപുരട്ടിയ
വാളുമായി ഓടുന്നത്‌

അവനവന്റെ വിശ്വാസം
കൊത്തിവെക്കുന്നതും
അന്യന്റെ വിശ്വാസത്തെ
കൊത്തിക്കൊല്ലുന്നതും സമമാണ്‌

സോദരന്റെ കാതില്‍
ഇയ്യമുരുക്കിയൊഴിക്കണമെന്ന്‌
കേട്ടു ശീലിച്ചവർ
സോദരന്റെ വായില്‍
ചാണകം തിരുകാന്‍പഠിച്ചു

ഈർച്ചവാള്‍കൊണ്ട്‌
നെടുകെ പിളന്നവനും
കൂട്ടത്തോടെ ചുട്ടെരിച്ചവനും
തളന്നുവീണു

വിശ്വാസം
ആശ്വാസമാണ്‌
അത്‌,സ്വയം
വലിച്ചെറിയാത്തവനില്‍നിന്ന്‌
ഒരുത്തനും പറിച്ചെടുക്കാനാവില്ല.

തല്ലാനും കൊല്ലാനും
എന്തിനിത്രബുദ്ധിയെന്ന്‌
മനുഷ്യനോട്‌ മൃഗങ്ങളാണ്‌
ചോദിക്കുന്നത്‌!

ഇന്നു നീ
നാളെ ഞാന്‍
എന്നതല്ല നല്ലത്‌
എന്നെന്നും
നമ്മളൊന്ന്‌
എന്നതാണ്‌ സുന്ദരം

ഈമണ്ണ്‌ എന്നും
സൗമ്യമായി ചൊല്ലുന്നത്
മനുഷ്യാ... നിയ്യും മടങ്ങുന്നത്‌
മണ്ണിലേക്കാണെന്നാണ്.
———————————
സുലൈമാന്‍ പെരുമുക്ക്‌

പാഠം ഒന്ന്

പാഠം ഒന്ന്‌
 ~~~~~~~~~
നീ സമ്പന്നനെങ്കില്‍,
സമ്പന്നർ ആലിംഗനത്തിനും
ദരിദ്രർ കൈകൂപ്പിനില്‍ക്കാനും
എന്നന്നും മുന്നിലെത്തും

നീ ദരിദ്രനായാല്‍
സമ്പന്നനും ദരദ്രനും
പ്രകാശവേഗതയിലകലും

   സദാചാരവീരർ
  ———————
അവർ
സ്വയംമറന്നാണ്‌
കല്ലെടുക്കുന്നത്‌,
ആകല്ലുകളൊക്കെ  ചൊല്ലുന്നത്‌
നിങ്ങള്‍ നെഞ്ചിലേക്കൊന്ന്‌
നോക്കുവെന്നാണ്‌.


   നിയമം
 ==========
തല്ലുന്നവനും
കൊല്ലുന്നവനും
നിയമം ഒന്നാണ്‌,
എന്നിട്ടും ഇവിടെ
പരുന്തുകളേറെ തഴെപറക്കുന്നു.

കട്ടവന്റെ
കൈ വെട്ടണമെന്ന"വിധി'
പട്ടിണികൊണ്ടെ
ന്നറിഞ്ഞപ്പോള്‍ "ഉമർ'
റേഷനരിയാണ്‌ വിധിച്ചത്‌.
...........................................................
 സൂലൈമാന്‍ പെരുമുക്ക്‌