2016, ജൂൺ 18, ശനിയാഴ്‌ച

ഞാനൊന്നും പറയുന്നില്ല



ഞാനൊന്നും പറയുന്നില്ല
——————————

നാവടക്കാന്‍
വിചാരിച്ചപ്പഴാണ്‌
പേനയെടുക്കാന്‍ തോനിയത്‌

പണ്ടുപണ്ട്‌
ചുവപ്പന്‍ കിരീടമണിഞ്ഞ
രാജാവിന്റെ ഭരണകാലം!

ഒന്നരകാലുള്ള
ആട്ടിന്‍കുട്ടിയെ
ചെന്നായയെന്നു ചൊല്ലി
നാലു പാറാവുകാർക്ക്‌
നടുവില്‍ കെട്ടിയിട്ടു

അതിനിടെ
ആരോപറഞ്ഞു
ആട്ടിന്‍കുട്ടി സ്വപ്‌നത്തില്‍ നസീറിനൊപ്പം
കരിമ്പുംന്തോട്ടത്തില്‍
കറങ്ങുന്നുവെന്ന്‌

തൊട്ടടുത്ത നിമിഷം
മഹാരജന്‍ ഉത്തരവിട്ടു,
ആരവിടെ—
പാറാവുകാർക്ക്‌ പൊന്‍പണം
സമ്മാനമേകൂ,ചെന്നായയെ
ഭീകരർക്കൊപ്പം തളക്കൂ.

വീറുറ്റ
പാറാവുകാരുടെ
പിതാമഹന്‍
ഉന്നംപിഴക്കാത്ത വീരപാണ്ടി
ആകാശത്തേക്കു വെച്ചവെടി
തിരിഞ്ഞുവന്ന്‌
പതിനൊന്നുകാരിയുടെ
നെറ്റിയില്‍ തറച്ചപ്പഴും
സമ്മാനം വാരിക്കൂട്ടി

പിന്നെ ഒരുപാട്‌
അമ്പത്തൊന്നുവെട്ടിന്റെ
ആഴമളന്ന കാക്കിക്കഥ കേട്ട്‌
ചിരിഞെരമ്പറ്റവനും
പൊട്ടിച്ചിരിച്ചിട്ടുണ്ട്‌

ചുവന്ന
അക്ഷരങ്ങളില്‍
നാം എഴുതപ്പടിക്കുന്നത്‌
നിത്യസത്യമായിരിക്കട്ടെ

അഭയക്കും
ചേകനൂരിനും
ശാശ്വതീകാനന്ദക്കും
സത്‌നംസിങിനും
ഇന്നിപ്പോള്‍ ജിഷക്കും
ഇനിയും എന്തൊക്കയോ പറയാനുണ്ട്‌,പക്ഷേ അത്‌
കേള്‍ക്കാന്‍ കാതുകളെവിടെ?
~~~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌