2016, ഫെബ്രുവരി 13, ശനിയാഴ്‌ച

കവിത: ദക്ഷിണ

 മഹാകവി ഒ.എന്‍.വി കുറുപ്പിന്‌
ജ്ഞാനപീഠം ലഭിച്ച അന്ന്‌ ഞന്‍
എഴുതിയ വരികളാണിത്‌.

കവിത
———
    ദക്ഷിണ
   ~~~~~~~

അക്ഷരങ്ങള്‍കൊണ്ട്‌
ഇന്ദ്രജാലം തീർത്ത
അക്ഷരങ്ങള്‍കൊണ്ട്‌
പൂങ്കാവനം തീർത്ത
അക്ഷരങ്ങള്‍കൊണ്ട്‌
താജ്‌മഹല്‍ തീർത്ത
മഹാകവി അങ്ങേക്ക—
ഭിനന്ദനങ്ങള്‍

ആതിരു തൂലിക
തുമ്പില്‍നിന്നുയിർകൊണ്ട
വാക്കുകള്‍ ഞങ്ങളെ
പുളകമണിയിച്ചു

മലയാള സിനിമയും
കവിതയു നാടകവും
മധുരിതമാക്കുവാന്‍
അമൃതകണമേകി നീ

ആതൂലികക്കു
വഴങ്ങാത്തതൊന്നൂമേ
ഇല്ലാ പ്രപഞ്ചത്തിലെന്നത—
റിയുന്നു ഞാന്‍

സൂര്യനും ചന്ദ്രനും
നക്ഷത്ര ഗോളവൂം
ഭൂമിയും അമ്മയും
ശാരികപൈതലൂം
കുഞ്ഞേടത്തിയും
ഗോതമ്പുമണികളും
പിന്നെയും ഒട്ടേറെ
പഠിപ്പിച്ചുതന്നു

ആമഹാ മനസ്സില്‍
തുളുമ്പൂന്ന സ്‌നേഹം
അക്ഷരങ്ങള്‍കൊണ്ട്‌ ചാലിച്ചുതന്നു

തീരാത്ത ദാഹം
ഉണ്ടേറെ ഞങ്ങളില്‍
തന്നീടണം ഗുരൂ
പുണ്യതീർത്ഥം നീ

ജ്ഞാനപീഠം
തേടി വന്നതുകണ്ടു
ഇനിയും വന്നണയും
ബഹുമതികളേറെ

ഓരോ ഹൃദയവും
ഗുരുവിനായ്‌ എന്നും
അലങ്കാരമുറികളില്‍
വിരുന്നൊരുക്കീടൂം

ആഗഗന വീചിയില്‍
തെളിയുന്ന താരങ്ങള്‍
ഞങ്ങള്‍ക്കു ദാനമായ്‌
നല്‍കീടുവാനായ്‌
ആയൂരാരോഗ്യം
 നേരുന്നു ഞങ്ങള്‍......
————————————
  സുലൈമാന്‍ പെരുമുക്ക്‌



2016, ഫെബ്രുവരി 9, ചൊവ്വാഴ്ച

കവിത: പോകയാണു ഞാൻ


കവിത
———
  പോകയാണു ഞാന്‍
—————————

പോകയാണു ഞാന്‍
മക്കളേ,ബന്ധുക്കളേ,
പിരിഞ്ഞു
പോകയാണു ഞാന്‍.

പ്രിയതമേ,
സൗഹൃദലോകമേ,
പോകയാണു ഞാന്‍.

വെറുംകയ്യോടെ
വന്നവന്‍ ഞാന്‍
ഇക്കയ്യാല്‍ എന്തൊക്കയോ
വെട്ടപ്പിടിച്ചു ഞാന്‍

ഇന്നു ഞാന്‍
വെറും കയ്യോടെതന്നെ
പോകുന്നിതാ, നോക്കുക
എന്റെ കൈകള്‍ ശൂന്യമാണ്‌.

ഇത്തിരിനേരം
മുമ്പുഞാന്‍
ബാപ്പയായിരുന്നു
മകനായിരുന്നു
പ്രിയനായിരുന്നു പിന്നെയും
ആരൊക്കയോ ആയിരുന്നു

ഇതാ ഈ
നിമിഷത്തില്‍ ഞാന്‍
മയ്യത്തായിരിക്കുന്നു

ഇനി നേരത്തോടു
നേരമെത്തിയാല്‍
നിങ്ങള്‍ക്കു ഞാന്‍
ഭാരമായിരിക്കും—
അസഹ്യമായിരിക്കും.

മക്കളേ
പോകയാണു ഞാന്‍
ഇരുളാർന്ന ഖബറിലേക്കു
പോകയാണു ഞാന്‍

ആരാരും
തുണയില്ലാത്ത ഖബറിലേക്ക്‌
എനിക്ക്‌ കൂട്ടായ്‌
വന്നെത്തുന്നത്‌
എന്റെ കർമ്മങ്ങള്‍ മാത്രം—
പിന്നെനിങ്ങളുടെ പ്രാർത്ഥന.

മക്കളേ
നിങ്ങള്‍ക്കു
നേരമുണ്ടാകുമൊ
ഇത്തിരി നേരം
എന്നെ ഓർക്കാന്‍?

ഉറക്കവും
കറക്കവും കളിയും
കഴിഞ്ഞാല്‍ പിന്നെ
എവിടെയാണു നേരം?

ഓർക്കുക
മക്കളേ ഓർക്കുക
ഒരുനാള്‍ നിങ്ങളും
ഇതുവഴി വരുവാന്‍
വിധിക്കപ്പെട്ടവരാണ്‌.
——————————
  സുലൈമാന്‍ പെരുമുക്ക്‌