2016, ഡിസംബർ 21, ബുധനാഴ്‌ച

അറിയിപ്പ്‌


    അറിയിപ്പ്‌
  ~~~~~~~~~
എന്റെ
കവിതകള്‍
ഇരുട്ടിനെതിരെയാണ്‌.

വേട്ടക്കാരോടും
അവരുടെ പാട്ടുകാരോടും
എനിക്ക്‌ കടപ്പാടില്ല.

ഞാന്‍
ആരുടെയും
ദത്തുപുത്രനല്ല,
താന്തോന്നികളും
തെമ്മാടികളും
മുന്നില്‍വന്നാല്‍
വിറയ്ക്കുന്ന ദേഹം എനിക്കില്ല.

ഞാന്‍
ആരെയും അന്ധമായി
സ്‌നേഹിക്കുന്നില്ല, എന്നെ
അന്ധമായി സ്‌നേഹിക്കുന്നവർ
നിരാശപ്പെടും!!!

ഞാന്‍
നീതിക്കുവേണ്ടിയാണ്‌
എഴുതുന്നത്‌,
നെറികേടിനെയാണ്‌ കുഴിച്ചുമൂടുന്നത്‌.

മുഖം
നോക്കാതെ എഴുതുന്നതാണ്‌
എനിക്കിഷ്ടം.

എന്റെ
പേന പെറ്റുകൂട്ടൂന്നത്‌
റോസാപൂക്കളാണ്‌.

ആ പൂക്കള്‍
ഇരകള്‍ക്കുള്ളതാണ്‌,
അതിലെ മുള്ളുകള്‍
വേട്ടക്കാരുടെ നെഞ്ചില്‍ തറയ്ക്കും.

ഇന്നലെ
ഞാന്‍ എഴുതിയത്‌
നിങ്ങളുടെ ശത്രുക്കള്‍ക്ക്‌
എതിരായപ്പോള്‍
നിങ്ങള്‍ പൊട്ടിച്ചിരിച്ചു!!

ഇന്നു
ഞാന്‍ എഴുതിയത്‌
നിങ്ങള്‍ക്കെതിരായപ്പോള്‍
നിങ്ങള്‍ പൊട്ടിത്തെറിച്ചു!!!

ക്ഷമിക്കണം,
നിങ്ങളെന്നെ തെറ്റിദ്ധരിച്ചു,
ഞാനെന്നും നീതിയുടെ
കൂട്ടുകാരനാണ്‌,നേരിന്റെ
പാട്ടുകാരനാണ്‌.

എനിക്കറിയാം
തെമ്മാടികള്‍ക്കു മുന്നില്‍
തല താഴ്‌ത്തി നിന്നാല്‍
എന്നായാലും തലവെട്ടും!!!

എങ്കില്‍
പിന്നെ മുഖത്തു
നോക്കിനില്‍ക്കുന്നത്‌
എന്റെ അവകാശമല്ലേ.

പിശാചുക്കളെ
ഭയന്നിരിക്കാന്‍
എനിക്ക്‌ നേരമില്ല—

കാരണം
ഞാന്‍ ദൈവത്തെ
സ്‌നേഹിച്ചിരിക്കുന്നവനാണ്‌.
~~~~~~~~~~~~~~~~~~~
സുലൈമാന്‍ പെരുമുക്ക്‌

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം