2016, ജൂലൈ 4, തിങ്കളാഴ്‌ച

മണ്ണ് വിളിച്ചോതുന്നത്



മണ്ണ്‌ വിളിച്ചോതുന്നത്‌
~~~~~~~~~~~~~~~
സൂര്യനെ
മറഞ്ഞിരിക്കാമെന്ന
രാവിന്റെ അഹങ്കാരം
പുലരുമ്പോള്‍ തീരും

ബോധിവൃക്ഷം
വിളിച്ചോതുന്നത്‌
കരിങ്കാളികള്‍
കടയ്‌ക്കലിരിക്കല്ലേയെന്നാണ്‌

മിന്നാമിന്നിയെപോലും
സഹിക്കില്ലെന്ന
അലർച്ചയാണ്‌ വിഷംപുരട്ടിയ
വാളുമായി ഓടുന്നത്‌

അവനവന്റെ വിശ്വാസം
കൊത്തിവെക്കുന്നതും
അന്യന്റെ വിശ്വാസത്തെ
കൊത്തിക്കൊല്ലുന്നതും സമമാണ്‌

സോദരന്റെ കാതില്‍
ഇയ്യമുരുക്കിയൊഴിക്കണമെന്ന്‌
കേട്ടു ശീലിച്ചവർ
സോദരന്റെ വായില്‍
ചാണകം തിരുകാന്‍പഠിച്ചു

ഈർച്ചവാള്‍കൊണ്ട്‌
നെടുകെ പിളന്നവനും
കൂട്ടത്തോടെ ചുട്ടെരിച്ചവനും
തളന്നുവീണു

വിശ്വാസം
ആശ്വാസമാണ്‌
അത്‌,സ്വയം
വലിച്ചെറിയാത്തവനില്‍നിന്ന്‌
ഒരുത്തനും പറിച്ചെടുക്കാനാവില്ല.

തല്ലാനും കൊല്ലാനും
എന്തിനിത്രബുദ്ധിയെന്ന്‌
മനുഷ്യനോട്‌ മൃഗങ്ങളാണ്‌
ചോദിക്കുന്നത്‌!

ഇന്നു നീ
നാളെ ഞാന്‍
എന്നതല്ല നല്ലത്‌
എന്നെന്നും
നമ്മളൊന്ന്‌
എന്നതാണ്‌ സുന്ദരം

ഈമണ്ണ്‌ എന്നും
സൗമ്യമായി ചൊല്ലുന്നത്
മനുഷ്യാ... നിയ്യും മടങ്ങുന്നത്‌
മണ്ണിലേക്കാണെന്നാണ്.
———————————
സുലൈമാന്‍ പെരുമുക്ക്‌

1 അഭിപ്രായങ്ങള്‍:

2016, ജൂലൈ 12 11:00 AM ല്‍, Blogger Cv Thankappan പറഞ്ഞു...

നല്ല വരികള്‍
ആശംസകള്‍

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം